ന്യൂഡൽഹി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്താതിരുന്നത്.
എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി. ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വക്താവ് പറഞ്ഞു.